To Lakshadweep- In Rough Seas

ഞാന്‍ ഒരു നാവികനാണ്. എന്‍റെകപ്പല്‍ ജീവിതത്തിലെ ആദ്യ ദൌത്യംഇന്ത്യയിലെ ഒരു പ്രധാന തുറമുഘമായ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപ് സമൂഹത്തിലേക്കു പോകുന്ന ഒരു യാത്രാ കപ്പലില്‍ ആയിരുന്നു.

ലക്ഷദ്വീപ് സമൂഹം ഇന്ത്യയുടെ പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന അറബിക്കടലില്‍ ആണ് സ്ഥിതിചെയ്യുന്നത്.ആകെ 36 ദ്വീപുകളുള്ള ഇവയില്‍ 10 എണ്ണത്തില്‍മാത്രമാണ് ജനവാസമുള്ളത്. ഈ ദ്വീപുകള്‍ അവയുടെ ബീച്ചുകള്‍ക്കും, ചിറകള്‍ക്കും(Lagoons), ജലവിനോദങ്ങള്‍ക്കും തെങ്ങിന്‍ കാടുകള്‍ക്കും പ്രസിദ്ധമാണ്.



പക്ഷെ ഇന്ത്യയില്‍ മറ്റെവിടെക്കും ചെല്ലുന്ന പോലെ സഞ്ചാരികള്‍ക്ക്അവരുടെ ഇഷ്ടം അനുസരിച്ച് ലക്ഷദ്വീപിലേക്ക് ചെല്ലുവാന്‍ സാധ്യമല്ല. LDCL(Lakshadweep Development Corporation Committee) എന്ന സ്ഥാപനം നടത്തുന്ന വ്യത്യസ്ത ടൂര്‍ പാക്കേജുകള്‍ വഴി മാത്രമേ അവിടേക്ക് ചെല്ലുവാന്‍ സാധിക്കുകയുള്ളൂ. യാത്രികരെ കൊച്ചിയില്‍ നിന്ന് കപ്പലില്‍ കയറ്റി, അവര്‍ നിശ്ചയിച്ചിട്ടുള്ള വിവിധ ദ്വീപുകളിലേക്കു കൊണ്ടു പോയി കാഴ്ചകളൊക്കെ കാണിച്ചു തിരികെ കൊണ്ടു വരും. ഞാന്‍ ജോലി ചെയ്തിരുന്ന കപ്പലും അവയില്‍ ഒന്നായിരുന്നു.


മിനിക്കോയ് എന്ന ദ്വീപ്‌ ലക്ഷദ്വീപ് സമൂഹത്തിലെ ഒരു പ്രസിദ്ധമായ ദ്വീപ്‌ ആണ്. ഈ ദ്വീപ്‌ മറ്റു ദ്വീപുകളില്‍ നിന്ന് ഒഴിഞ്ഞ്, ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും തെക്ക് ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ മിനിക്കോയ് ദ്വീപിലേക്ക് പോകുന്ന യാത്രയില്‍ വേറൊരു ദ്വീപും ഉള്‍പ്പെടുത്തിയിരുന്നില്ല. കൊച്ചിയില്‍ നിന്ന് യാത്ര തുടങ്ങിയാല്‍ 42 മണിക്കൂറില്‍ കൊച്ചിയില്‍ തിരിച്ചെത്താം. മാത്രമല്ല അഗത്തി എന്ന വേറൊരു ദ്വീപില്‍ അല്ലാതെ മിനിക്കോയില്‍ മാത്രമാണ് കടല്‍ പാലവും ഉള്ളത്. ബാക്കിയെല്ലാ ദ്വീപുകളിലും കരയില്‍ നിന്ന്‍ ഒരു നിശ്ചിത ദൂരത്തില്‍ കപ്പല്‍ നങ്കൂരമിടും. എന്നിട്ട് ബോട്ടുകള്‍ വന്നു കപ്പലിലേക്ക് ചേര്‍ത്തു കെട്ടി അവയിലേക്ക് യാത്രക്കാരെയും അവരുടെ ബാഗ്ഗുകളും ഇറക്കും. “സ്പീഡ്” എന്ന പ്രസിദ്ധ ഹോളിവുഡ്സിനിമയെ ആ കാഴ്ച എന്നും അനുസ്മരിപ്പിച്ചിരുന്നു. മഴക്കാലത്ത്‌, കാലാവസ്ഥ മോശമായാല്‍, ഈ കാഴ്ചശ്വാസം അടക്കി പിടിച്ചു മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. കപ്പലും ബോട്ടും കാറ്റില്‍ ആടിയുലയും. രണ്ടും അടുത്തു വരുമ്പോള്‍ മാത്രം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടണം. അത് കൊണ്ട് തന്നെ ബോട്ടിനും കപ്പലിനും ഇടക്കുള്ള വെള്ളത്തിലേക്ക് ആളുകള്‍ വീഴുന്നതും സര്‍വ സാധാരണമാണ്. ഇടക്കൊരു ദിവസം കൊച്ചിയില്‍ പ്രസവം കഴിഞ്ഞു ദ്വീപിലേക്ക് വരുന്ന ഒരു സ്ത്രീയെയും ദിവസങ്ങള്‍ മാത്രം പ്രായമായ കൈകുഞ്ഞിനേയും ബോട്ടിലുള്ളവര്‍ കപ്പലില്‍ നിന്ന് സുരക്ഷിതമായി ബോട്ടിലേക്ക് മാറ്റിയത് ഞങ്ങള്‍ കൈ കൂപ്പിക്കൊണ്ടാണ് കണ്ടു നിന്നത്. വെള്ളത്തില്‍ വീണ് ബോട്ടിനും കപ്പലിനും ഇടയ്ക്കു ആളുകള്‍ ഞെരുങ്ങി അപകടങ്ങള്‍സംഭവിക്കാതിരിക്കാന്‍ കപ്പലിന്‍റെ വാതിലിനു ഇരുവശവും കുത്തനെ 2 humps കൊടുത്തിട്ടുണ്ട്‌.



യാത്രയുടെ ദൈര്‍ഖ്യക്കുറവും കടല്‍ പാലത്തിന്‍റെ സാന്നിധ്യവും ഉള്ള മിനിക്കോയ് തന്നെയാണ് എന്‍റെ മാതാപിതാക്കളെ കൊണ്ട് പോകാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.

അങ്ങനെ 2012 ഡിസംബര്‍ 22ലേക്ക് ആ യാത്ര നിശ്ചയിച്ചു.നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു കൊച്ചിയില്‍. കാലാവസ്ഥക്ക് കപ്പല്‍ യാത്രയില്‍ നല്ല പ്രാധാന്യമുണ്ട് എന്നതു എടുത്തു പറയേണ്ട കാര്യമില്ല. യാത്ര സുഗമമാവാനും ദ്വീപില്‍ സര്‍ക്കാര്‍ ഏര്‍പ്പാടക്കിയിട്ടുള്ള വിവിധ ജല വിനോദങ്ങള്‍ ആസ്വദിക്കാനും കാലാവസ്ഥ തെളിഞ്ഞിരുന്നെ പറ്റു. പക്ഷെ അന്ന് കപ്പല്‍ കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെടും മുമ്പ് ഒട്ടും ശുഭകരമല്ലാത്ത ഒരു വാര്‍ത്ത വന്നു.ശ്രീലങ്കയ്ക്കടുത്തു ഒരു ന്യൂന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മിനിക്കോയില്‍ കാലാവസ്ഥ മോശമാണെന്നും, ശക്തിയുള്ള കാറ്റു കടലില്‍ വീശുന്നുണ്ടെന്നും ആയിരുന്നു ആ വാര്‍ത്ത.

good time

good time

during monsoon

പക്ഷെ ആ വാര്‍ത്ത ഞാന്‍ എന്‍റെ അച്ഛനമ്മമാരില്‍ നിന്ന് ഒളിച്ചു വച്ചു. എന്തു കൊണ്ടെന്നാല്‍, കടലില്‍ യാത്ര ചെയ്തു തീരെ പരിചയമില്ലാത്ത അവര്‍ക്ക് കപ്പല്‍ ഈ യാത്രയില്‍ ആടിയുലയും എന്ന ധാരണ തന്നെ മനസ്സില്‍ ഭീതി നിറച്ചേക്കാം. അത് വഴി മനം പുരട്ടാനും ചര്ടിക്കാനും ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്. ഇംഗ്ലീഷില്‍ ‘pre-sea sickness’ എന്നാണ് ഇതിനു പറയുന്നത്.

കപ്പല്‍ കൃത്യം 2:30നു പുറപ്പെട്ടു. സാധാരണ ആളുകള്‍ക്ക് സാധ്യമാകുന്ന കാഴ്ച്ചയുടെ നേരെ എതിര്‍ ദിശയിലേക്കുള്ള കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് അച്ഛനമ്മമാര്‍ കപ്പലിന്‍റെ മുന്‍വശത്ത് തന്നെ നിന്നു. ഫോര്‍ട്ട്‌ കൊച്ചി, വല്ലാര്‍പ്പാടം എന്നിവ പിന്നിട്ടു ഞങ്ങള്‍ വൈപ്പിന്‍ ദ്വീപിന്‍റെ അടുത്തെത്തി. വൈപ്പിനിലെ 2 ഗ്യാസ് സംഭരണികള്‍ ആണ് കൊച്ചിയില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടാല്‍ നാം കാണുന്ന അവസാന കാഴ്ച. വൈകാതെ കര കാഴ്ചയില്‍നിന്നും മറഞ്ഞു. ചുറ്റും വെള്ളം മാത്രമായി.







സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പായി, കപ്പല്‍ മുഴുവന്‍ അവരെ ചുറ്റി നടന്നു കാണിച്ചു. സൂര്യാസ്തമയം കപ്പലിന്‍റെ പുറംതട്ടില്‍ നിന്ന് വീക്ഷിച്ചതിനു ശേഷം അവര്‍ റൂമിലേക്ക്‌ കടന്നു. അത്താഴം കപ്പലിലെ ക്യാപ്റ്റന്‍, ചീഫ് എഞ്ചിനീയര്‍ മുതലായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്ഒപ്പം ആയിരുന്നു.


എന്‍റെ ജോലി സമയം രാത്രി 8-12 ആയിരുന്നു. രാത്രി സമയങ്ങളില്‍, പ്രത്യേകിച്ച് മോശം കാലാവസ്ഥയില്‍, കപ്പലിന്‍റെ പുറത്തു ചില ഭാഗങ്ങളിലേക്ക് ആളുകളെ പോകാന്‍ സമ്മതിക്കാറില്ല. യാത്രികര്‍ കടലിലേക്ക്‌ വീണാല്‍ അറിയാതെ പോവും എന്നതു തന്നെയാണ് കാരണം. പുറം കാഴ്ചകള്‍ കാണാന്‍ കഴിയാത്തതിനാല്‍ അവര്‍ ഉറങ്ങാന്‍ തന്നെ തീരുമാനിച്ചു. എന്‍റെ ജോലി സമയം തീരുന്നതിനു മുമ്പ് തന്നെ കടല്‍ ക്ഷോഭത്തിന്‍റെ ലക്ഷണങ്ങള്‍കണ്ടു തുടങ്ങി. ജോലി കഴിഞ്ഞു അവരുടെ റൂമില്‍ പോയി നോക്കിയപ്പോള്‍അവര്‍ സുഖമായി ഉറങ്ങുന്നതാണ് കണ്ടത്. കപ്പലിന്‍റെ ഉലച്ചിലൊന്നും അവരെ ബാധിച്ച മട്ടില്ല. ആശ്വാസത്തോടെ ഞാനും എന്‍റെ റൂമിലേക്ക്‌ മടങ്ങി.

പിറ്റേ ദിവസം രാവിലെ ഏകദേശം 6 മണിക്ക് ഞാന്‍ ഉണര്‍ന്നു അച്ഛനമ്മമാരുടെ റൂമിലേക്ക്‌ പോയപ്പോള്‍ അവര്‍ ദ്വീപിലേക്ക് പോകാന്‍ തയ്യാറായി ഇരിക്കുന്നതാണ് കണ്ടത്. ശക്തിയേറിയ ഒരു പ്രകാശം അവരുടെ കണ്ണിലേക്കു നിശ്ചിത ഇടവേളകളില്‍ പതിച്ചതു കൊണ്ടാണത്രേ അവര്‍ ഉണര്‍ന്നത്. ആ പ്രകാശം ലൈറ്റ് ഹൌസില്‍ നിന്നും ആയിരുന്നു. ക്ഷണത്തില്‍ പ്രഭാത ഭക്ഷണം കഴിച്ചു ഞങ്ങള്‍ കപ്പലിന്‍റെ ഏറ്റവും അടിത്തട്ടിലേക്ക് പോയി. കടലിലേക്ക്‌ തുറക്കുന്ന വാതില്‍ അവിടെയാണ് സ്ഥിതി ചെയ്യുന്നത്.

കാലാവസ്ഥ മോശമായതിനാല്‍ വെള്ളവും ആകാശവും ഒരു പോലെ ചാര നിറം ആയിരുന്നു. കാറ്റില്‍ ചെറിയ തിരമാലകള്‍ കപ്പലിന്‍റെ ഉള്ളിലേക്ക് അടിക്കുന്നുണ്ടായിരുന്നു. കാല്‍മുട്ട് വരെ നനയാതെ ബോട്ടിലേക്ക് കയറിപ്പറ്റുക അസാദ്ധ്യം. ആ കാഴ്ച അച്ഛനെയും അമ്മയെയും കുറച്ചൊന്നു പരിഭ്രമിപ്പിച്ചു. എന്നാലും ബോട്ടിലുള്ളവരുടെയും കപ്പലിലുള്ളവരുടെയും സഹായം കൊണ്ട് അവര്‍ ബോട്ടില്‍ കയറി. അതിഥികള്‍ ആണെന്നു മനസ്സിലാക്കി ഏതോ 2 പേര്‍ അവര്‍ക്ക് സീറ്റും കൊടുത്തു. പക്ഷെ തുറന്ന ബോട്ട് ആണെന്നുള്ളതും ആളുകള്‍ വീഴാതിരിക്കാന്‍ വേണ്ട കൈവരികള്‍ ഇല്ലാത്തതും സുരക്ഷയുടെ കുറവ് തന്നെയാണ്. ബോട്ട് നിറഞ്ഞപ്പോള്‍ കപ്പലിലേക്ക് ചേര്‍ത്തു കെട്ടിയ കയര്‍ അഴിച്ചു മാറ്റി ഞങ്ങള്‍ കരയെ ലക്‌ഷ്യം വച്ചു നീങ്ങി.

ഞങ്ങള്‍ ദ്വീപിലേക്ക് പോകുമ്പോള്‍ കാറ്റു ബോട്ടിന്‍റെ പുറകില്‍ നിന്നായിരുന്നു വീശിയിരുന്നത്. അതു കൊണ്ട് തന്നെ ഒട്ടും ഉലച്ചില്‍ അനുഭവപ്പെടില്ല എന്നു മാത്രമല്ല ബോട്ടിന് വേഗത കൂടുകയും ചെയ്യും. പക്ഷെ കര അടുത്തപ്പോള്‍ ബോട്ട് 90 ഡിഗ്രീ തിരിഞ്ഞു, കാറ്റ് വലതു വശത്ത് നിന്നും വീശാന്‍ തുടങ്ങി. അതോടെ കപ്പല്‍ ഉലയാനും വെള്ളം ബോട്ടിലേക്ക് കയറിയിറങ്ങാനും തുടങ്ങി. മാത്രമല്ല പലപ്പോഴും തിരമാലകള്‍ ബോട്ടിന്‍റെ വലതു വശത്ത് ശക്തിയില്‍ ഇടിച്ചു ചിതറി, മഴ പോലെ ആളുകളുടെ മുകളിലേക്ക് വീണിരുന്നു. അതോടെ ചില സ്ത്രീകളും കുട്ടികളും കരയാനും തുടങ്ങി. ദ്വീപു നിവാസികള്‍ ആയിരുന്നിട്ടും പലര്‍ക്കും പേടി മാറിയിട്ടില്ലെന്ന് സാരം. അമ്മയുടെ തൊട്ടടുത്തിരുന്ന സ്ത്രീ deputation-ല്‍ SBI ബാങ്കില്‍ ജോലി ചെയ്യുന്ന ആളുടെ ഭാര്യയാണ്. സ്വന്തം സ്ഥലം പട്ടാമ്പി. തീരെ പരിചയം ഇല്ലാത്ത അവര്‍ അമ്മയുടെ കൈ മുറുക്കെ പിടിച്ചിരുന്ന് നിശബ്ദമായി വിതുമ്പി കരയുകയായിരുന്നു. അമ്മയും ആകെ വികാരമില്ലാത്ത അവസ്ഥയില്‍ ആയിരുന്നെങ്കില്‍ അച്ഛനും SBI ഉദ്യോഗസ്ഥനും ഇതെല്ലാം ആസ്വദിക്കുകയായിരുന്നു. എനിക്ക് അത്ഭുതം തോന്നി. എന്തായാലും ഈ ബഹളത്തിനിടയില്‍ ബോട്ട് ജെട്ടിയില്‍ അണഞ്ഞു. ഞങ്ങളെല്ലാവരും ദ്വീപിലേക്ക് ഇറങ്ങി.

ദ്വീപുകളില്‍ നമുക്ക് കാണാന്‍ കഴിയുന്ന ഏറ്റവും ‘മുന്തിയ’ വാഹനം ഓട്ടോറിക്ഷ ആണ്. ദ്വീപുകളില്‍ വന്നിറങ്ങിയ ചരക്കുകള്‍ അതാതു വീടുകളിലും കടകളിലും എത്തിക്കാന്‍ പെട്ടി ഓട്ടോകള്‍ കൂടിയേ തീരൂ. ബൈക്കുകളും ഇലക്ട്രിക്‌ സ്കൂട്ടറുകളും സൈക്കിളുകളും കുറവല്ല. തലസ്ഥാനമായ കവരത്തിയില്‍ കാറുകളും കാണാം.

കപ്പലിലെ ഒരു ജോലിക്കാരന്‍റെ ബന്ധു മുഖേന ഞങ്ങള്‍ക്ക് സ്ഥലം കാണാന്‍ ഒരു ഓട്ടോ തയ്യാറാക്കിയിരുന്നു. കാഴ്ച ശരിക്കു കണ്ടാസ്വദിക്കാന്‍ അതൊരു പെട്ടി ഓട്ടോ ആയിരുന്നു എന്ന് അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത്‌. ദ്വീപ്‌ നിവാസികളുടെ നിഷ്കളങ്കതയിലും ആതിഥ്യ മര്യാദയിലും ഞങ്ങള്‍ക്കേറെ ബഹുമാനം തോന്നി. ഞങ്ങളുടെ ആദ്യ യാത്ര ലൈറ്റ് ഹൌസിലേക്ക് ആയിരുന്നു.



ഈ ലൈറ്റ് ഹൌസ് പണി കഴിപ്പിച്ചത്1885-ല്‍ ആണ്. ലോകത്തിലെ തന്നെ മൂന്നാമത്തെയും ഏഷ്യയിലെ ആദ്യത്തെയും ആണ്. ഏകദേശം 15 നില ഉയരം ഉണ്ട്.ഒരു കൊമ്പൌണ്ടിന്‍റെ ഗേറ്റ് കടന്നു കുറച്ചു ദൂരം നടന്നാലേ ലൈറ്റ് ഹൌസില്‍ എത്തുകയുള്ളൂ. ലൈറ്റ് ഹൌസിനോട് ചേര്‍ന്നുള്ള ഒരു ചെറിയ റൂമില്‍ നിന്ന് ജീവനക്കാരന്‍ ഞങ്ങള്‍ക്കുള്ള ടിക്കറ്റ്‌ തരികയും ലൈറ്റ് ഹൌസിനു ഉള്ളിലേക്ക് കൊണ്ട് പോകുകയും ചെയ്തു.

ലൈറ്റ് ഹൌസിന്‍റെ ഉള്ളില്‍ ഒത്ത നടുക്കൊരു തൂണ്‍ മുകളിലേക്ക് പോകുന്നുണ്ട്. അതിനോട് ചേര്‍ന്ന് ഒരു വലിയൊരു ചക്രവും. പണ്ട്‘കീ’ കൊടുത്തു പ്രവര്‍ത്തിപ്പിക്കുന്ന ക്ലോക്ക് പോലെയായിരുന്നത്രേ ഈ ലൈറ്റ് ഹൌസും. അതിന്‍റെ ഉപകരണങ്ങള്‍ ആണിവ. ഏറ്റവും മുകളില്‍ ചെന്നാല്‍ ഇതിന്‍റെയെല്ലാം ബാക്കിപത്രമെന്നോണം ഒരു ഗിയര്‍ സിസ്റ്റവും കാണാം. ഇന്ന് ലൈറ്റ് കറക്കുന്നത്‌ മോട്ടോര്‍ വച്ചാണ്. കോണി ഉള്ളിലെ ചുമരിനോട് ചേര്‍ന്നു ചുറ്റി മുകളിലേക്ക് പോകുന്നു.

ഏറ്റവും മുകളിലെ ബാല്‍ക്കണിയില്‍ എത്തിയപ്പോഴാണ് കാറ്റിന്‍റെ ശക്തി ശരിക്കു മനസ്സിലായത്. അമ്മ ആദ്യം ബാല്‍ക്കണിയില്‍ വരാന്‍ വിസമ്മതിച്ചെങ്കിലും കൈ പിടിച്ചു കൊണ്ട് വന്നു. 15 നില ഉയരത്തില്‍ കടലിന്‍റെ അനന്തതയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഭീകരതയാണ് തോന്നിയത്. നല്ല തെളിഞ്ഞ കാലാവസ്ഥയുള്ളപ്പോള്‍ ഇളം നീല ആകാശവും കടും നീല വെള്ളവും തമ്മില്‍ വേര്‍തിരിക്കുന്ന ചക്രവാളം തെളിഞ്ഞു കാണാം. പക്ഷെ ഇപ്പോള്‍ വെള്ളത്തിനും ആകാശത്തിനും ചാര നിറമാണ്. ചക്രവാളം മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പോരാത്തതിനു ശക്തിയിലുള്ള കാറ്റും.

during monsoon

during monsoon

during monsoon

during good time


ഒരു പക്ഷെ കണ്ടു പരിചയം ഇല്ലാത്തതു കൊണ്ടാവാം, തെങ്ങിന്‍ തോപ്പ് മുകളില്‍ നിന്ന് നോക്കുമ്പോഴുള്ള കാഴ്ചരസം പകരുന്ന ഒന്നായിരുന്നു.

during good times

during good times

ലൈറ്റ് ഹൌസിന്‍റെ പ്രവര്‍ത്തന രീതി അയാള്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു. ബാല്ക്കണിയില്‍ ലൈറ്റ് ഹൌസിന്‍റെ ചുറ്റും കറങ്ങി, ഏകദേശം 20 മിനുറ്റ് അവിടെ ചിലവഴിച്ച് ഞങ്ങള്‍ താഴേക്കിറങ്ങി. ഒരു 50 മീറ്റര്‍ കൂടി നടന്നാല്‍ കടലില്‍ എത്താം.തിരകള്‍ക്കു പതിവിലും വലുപ്പകൂടുതല്‍ ഉണ്ട്. അച്ഛന്‍ പവിഴ പുറ്റിന്‍റെ ചെറിയ ചില കഷണങ്ങള്‍ പെറുക്കി കയ്യില്‍ വച്ചു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചു ഓട്ടോയില്‍ കയറി.


ഞങ്ങളുടെ അടുത്ത ലക്‌ഷ്യം ലഗൂണ്‍ ആയിരുന്നു. കരയുടെ ഉള്ളിലേക്ക് വെള്ളം കയറി നില്‍ക്കുന്ന ഭാഗത്തിനെയാണ് ലഗൂണ്‍ എന്ന് പറയുന്നത്. ലക്ഷദ്വീപിലെ ഏതൊരു ദ്വീപിലെയും ഏറ്റവും ഭംഗിയുള്ള സ്ഥലം ഇതാണ്. കടലിന്‍റെ തന്നെ ഭാഗമാണെങ്കിലും ഒട്ടും ആഴമില്ല. തിരകള്‍ ഇല്ലെന്നു തന്നെ പറയാം. വെള്ളത്തിനാണെങ്കില്‍ അടിത്തട്ടു വരെ തെളിഞ്ഞു കാണാവുന്ന സ്ഫടിക തുല്യ ഇളം നീല നിറം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ജല വിനോദങ്ങള്‍ ഇവിടെയാണ്‌ നടത്തുന്നത്.
പക്ഷെ അവിടെയെത്തിയപ്പോള്‍ ശരിക്കു സങ്കടമാണ് തോന്നിയത്. മേല്‍പറഞ്ഞ ഒരു കാര്യം പോലും അന്നവിടെ കാണാന്‍ കഴിഞ്ഞില്ല. കാലാവസ്ഥ മോശമായത് തന്നെ കാരണം. വെള്ളത്തിനു ഇവിടെയും നല്ല ചാര നിറം. അതു കൊണ്ട് ജല വിനോദങ്ങള്‍ എല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. ബോട്ടുകള്‍ കരയിലേക്ക് വലിച്ചു കയറ്റി ഇട്ടിരിക്കുന്നു. ആറ്റു നോറ്റ് കിട്ടിയ സന്ദര്‍ഭമായിരുന്നു അച്ഛനും അമ്മയ്ക്കും ഈ യാത്ര. അത് മുതലാക്കാന്‍ കഴിയാതെ പോയതില്‍ നല്ല വിഷമം തോന്നി. 





good times!!!

good times!!!

good times!!!

ഇവിടെയും കരയില്‍ കുറച്ചു നേരം ചിലവിട്ടു ഓട്ടോയില്‍ കയറി. പോകുന്ന വഴിയില്‍ ഒരു കുളത്തിന് അരികെ ഒരു ചായക്കട കണ്ടപ്പോള്‍ ഒരു ചായ കുടിച്ചു. ടൂറിസ്റ്റ് ആണെന്ന് മനസ്സിലാക്കി കടയിലെ ജീവനക്കാരന്‍ അച്ഛന് ഒരു ബീഡ സമ്മാനമായും കൊടുത്തു.



ഞങ്ങള്‍ പിന്നീട് പോയത് ദ്വീപിന്‍റെ ഏറ്റവും തെക്ക് ഭാഗത്തേക്കാണ്. ആള്‍താമസമില്ലാത്ത ഒരു ദ്വീപുണ്ട് അവിടെ-വിര്‍ജിന്‍ ഗിലി. അതിനെയും ദൂരെ നിന്ന് നോക്കി കണ്ടു ഞങ്ങള്‍ക്കു തൃപ്തിപ്പെടേണ്ടിവന്നു. തെളിഞ്ഞ കാലാവസ്ഥ ആണെങ്കില്‍ ദ്വീപിലേക്ക് നടന്നു ചെല്ലാന്‍ സാധിക്കുമെങ്കിലും വിഷമുള്ള തവളകളും, മീനുകളും, ഞണ്ടുകളും ഒക്കെ അവിടെ ഉണ്ടത്രേ. ആള്‍താമസം ഇല്ലാത്ത ദ്വീപുകള്‍ എല്ലാം നാവിക സേനയുടെ കീഴില്‍ ആണ്.



ഏറ്റവും ഒടുവിലായി അയാള്‍ കൊണ്ട് പോയത് കപ്പല്‍ ജെട്ടിയില്‍ ആണ്. അവിടെ തിരകളുടെ വലുപ്പവും കരയിലേക്കും ജെട്ടിയിലെക്കും അടിക്കുന്ന ശക്തിയും നമ്മളെ ശരിക്കു ഭയപ്പെടുത്തും. ഈ അവസ്ഥയില്‍ കപ്പല്‍ കരയിലേക്ക് അടുപ്പിക്കുന്നത് ആലോചിക്കാനേ പറ്റില്ല.



അപ്പോഴേക്കും സമയം 1 മണി ആയിരുന്നു. ഒട്ടും കേമമില്ലാത്ത ഒരു ഹോട്ടലിലേക്ക് ഡ്രൈവര്‍ ഞങ്ങളെ കൊണ്ടു പോയി. സസ്യാഹാരികള്‍ക്ക് ലക്ഷദ്വീപില്‍ പിടിച്ചു നില്ക്കാന്‍ പറ്റില്ല എന്ന് തന്നെ പറയാം. ഞങ്ങള്‍ക്ക് കിട്ടിയ ആഹാരവും ഒട്ടും സ്വാദിഷ്ടമായി തോന്നിയില്ല.

ആഹാരത്തിന് ശേഷം ഡ്രൈവര്‍ ഞങ്ങളെ ബോട്ട് ജെട്ടിയില്‍ കൊണ്ട് വിട്ടു. 800 രൂപയാണ് അയാള്‍ക്ക് ഞങ്ങള്‍ കൊടുത്തത്. അതൊട്ടും അധികമല്ലെന്നാണ് തോന്നിയത്, കാരണം പെട്രോളിനും ഡീസലിനും ദ്വീപില്‍ വില നാട്ടിലേക്കാള്‍ വളരെ കൂടുതലാണ്. 2:30നു ആണ് കപ്പലിലേക്കുള്ള ബോട്ട് സര്‍വീസ് തുടങ്ങുന്നത്. അത് വരെ ഞങ്ങള്‍ ബീച്ചില്‍ ഇരുന്നു സമയം നീക്കി.



ഞങ്ങള്‍ കയറിയത് കപ്പലിലേക്കുള്ള രണ്ടാമത്തെ ബോട്ടില്‍ ആണ്. ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, എന്നാല്‍ ഭീകരത കൊണ്ട് തന്നെ മറക്കാനും കഴിയാത്ത ഒരു ബോട്ട് യാത്രയായിരുന്നു ഞങ്ങള്‍ പിന്നീട് നടത്തിയത്. കാറ്റ് യാത്രയുടെ നേരെ എതിര്‍ ദിശയില്‍ നിന്നാണ് വീശിക്കൊണ്ടിരുന്നത്. അത് കൊണ്ട് ഉലച്ചില്‍ കഠിനമായിരുന്നു. തിരകള്‍ക്കു മുകളിലേക്ക് കയറുമ്പോള്‍ ബോട്ടിന്‍റെമുന്‍ഭാഗം ഏതാണ്ട് കുത്തനെ മുകളിലേക്കും താഴേക്കു ഇറങ്ങുമ്പോള്‍ കുത്തനെ താഴേക്കുംആയിരുന്നു. ഒട്ടും ഇടതടവില്ലാതെ ഓരോ തിരയും വരുമ്പോള്‍ ഈ യാത്ര ഒട്ടും സുഖകരമായിരിക്കില്ല. മുന്നില്‍ പോകുന്ന ബോട്ടിന്‍റെ പോക്ക് കണ്ടാലാണ്‌ കൂടുതല്‍ ഭീകരത തോന്നിയിരുന്നത്. പലപ്പോഴും കുത്തനെ താഴേക്കു പോയാല്‍ അതിനെ ഏകദേശം 2-3 സെക്കണ്ടു കഴിഞ്ഞാണ് കാണുന്നത്. ആ ബോട്ട് മുങ്ങിപ്പോയോ എന്നു വരെ തോന്നിപ്പോയിരുന്നു. പല തവണയും ഞങ്ങള്‍ക്ക് മുന്നില്‍ ഏകദേശം 10 അടിക്കും മുകളിലുള്ള തിരകള്‍ വന്നിരുന്നു. വെള്ളം ശക്തിയോടെ ഞങ്ങളുടെ മുകളിലേക്ക് വന്നു വീഴുമെന്നും, ബോട്ട് അതിന്‍റെ ആഘാതത്തില്‍ ചിതറി തെറിക്കുമെന്നും, ഞങ്ങളെല്ലാം കടലിലേക്ക്‌ തെറിച്ചു വീഴുമെന്നും ആ ഘട്ടങ്ങളില്‍ തോന്നി. പക്ഷെ അപ്പോഴൊക്കെ ബോട്ട് ആ തിരക്കു മുകളിലേക്ക് കയറി അത് പോലെ ഊര്‍ന്നിറങ്ങുകയാണ് ചെയ്തത്. ഇതിനെല്ലാം പുറമേ ബോട്ടിലേക്ക് വന്നിടിച്ചു ചിതറി തെറിച്ചു മഴത്തുള്ളികള്‍ പോലെ വീഴുന്ന വെള്ളവും. ഇതെല്ലം കൊണ്ട് കരച്ചിലുകളും രോദനങ്ങളും ഒട്ടും കുറവല്ലായിരുന്നു. പലരും കടലിലേക്കും, കയ്യില്‍ കരുതിയിരുന്ന കവറുകളിലെക്കും ചര്ടിച്ചുകൊണ്ടിരുന്നു. ഏകദേശം അര മണിക്കൂര്‍ ഇങ്ങനെ യാത്ര തുടര്‍ന്നപ്പോള്‍ കരയും കണ്ണില്‍ നിന്ന് മാഞ്ഞു. ചുറ്റും നോക്കിയപ്പോള്‍ ചാര നിറം മാത്രം, കടലിനും ആകാശത്തിനും. രൌദ്ര ഭാവം പൂണ്ടു നില്‍ക്കുന്ന കടലില്‍ ഞങ്ങള്‍ തികച്ചും ഒറ്റപ്പെട്ട പോലെ തോന്നി. അമ്മ തീര്‍ത്തും നിര്‍വികാര മുഖത്തോടെ ഇരിക്കുമ്പോള്‍, അച്ഛന്‍ ഇതെല്ലം ചിരിച്ചു കൊണ്ടാണ് ആസ്വദിച്ചിരുന്നത്. ഇത്രയധികം ഉലച്ചില്‍ ഉണ്ടായിട്ടും, ചുറ്റിലും ഇരിക്കുന്ന പലരും ചര്ടിച്ചിട്ടും ഇവര്‍ക്ക് മാത്രം ഒരു കുഴപ്പവും കണ്ടില്ല. എനിക്ക് ഭയങ്കര അത്ഭുതം തോന്നിച്ച ഒരു കാര്യമായിരുന്നു അത്.

കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെ ഒരു പൊട്ടു പോലെ കപ്പല്‍ കണ്ടു. അതോടെ ബോട്ട് ഓടിച്ചിരുന്ന ആള്‍ എഞ്ചിന്‍ ഓഫ്‌ ചെയ്തു. തീര്‍ത്തും പ്രകൃതിക്ക് വിധേയരായി ഞങ്ങള്‍ കൂടുതല്‍ ഉലയാന്‍ തുടങ്ങി. ബോട്ട് നീങ്ങി കൊണ്ടിരുന്നപ്പോള്‍ ഡ്രൈവര്‍ മുന്നില്‍ വരുന്ന തിരയുടെ വലുപ്പവും വേഗതയും ദിശയും അനുസരിച്ച് കുറച്ചു ഇടത്തേക്കും വലത്തേക്കും ബോട്ടിനെ തിരിക്കുകയും, സ്പീഡ് കൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്നു. അതിലൂടെ കുറച്ചൊക്കെ ആട്ടത്തിന് കുറവുണ്ടായിരുന്നെന്നു ബോട്ട് നിര്‍ത്തിയിട്ടപ്പോഴാണ് മനസ്സിലായത്‌. ഏകദേശം മുക്കാല്‍ മണിക്കൂറു കൊണ്ട് കപ്പല്‍ ഞങ്ങളുടെ അടുത്തെത്തി. അപ്പോഴേക്കും ആടിയുലഞ്ഞും ചര്ടിച്ചും ഞങ്ങളില്‍ പലരും അവശരായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ചെയ്ത് കപ്പലിന്‍റെ വാതിലിന്‍റെ അടുത്തേക്ക് കൊണ്ട് ചെന്നു. കയറുകള്‍ എറിഞ്ഞു കപ്പലിലേക്ക് ചേര്‍ത്തു കെട്ടി ആളുകളെ കപ്പലിലേക്ക് ഇറക്കാന്‍ തുടങ്ങി.

പക്ഷെ എന്‍റെ അമ്മ ഇറങ്ങാന്‍ തുനിഞ്ഞപ്പോള്‍ കപ്പലും ബോട്ടും തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയും, അമ്മ കടലിലേക്ക്‌ വീഴുകയും ചെയ്തു. പക്ഷെ കപ്പലിന്‍റെ വാതിലിനു ഇരുവശവും, ബോട്ടില്‍ ആളുകളെ ഇറങ്ങാന്‍ സഹായിക്കാനും നിന്നിരുന്ന ആളുകളുടെ വൈദഗ്ധ്യം കൊണ്ടാവാം, മുട്ടു വരെ മുങ്ങിയപ്പോഴേക്കും തന്നെ അമ്മയെ അവര്‍ വലിച്ചു കപ്പലിലേക്ക് കയറ്റി.

ഞാന്‍ ഈ കാഴ്ച കണ്ടെങ്കിലും അച്ഛന്‍റെ ശ്രദ്ധ ആ സമയത്ത് അവിടെയായിരുന്നില്ല. അതു കൊണ്ട് കപ്പലില്‍ കയറിയതിനു ശേഷമാണ് ഞാന്‍ അച്ഛനോട് അമ്മ വീണത്‌ പറഞ്ഞത്. യാത്രാ കപ്പല്‍ ആയതിനാല്‍ ഡോക്ടര്‍ കപ്പലില്‍ ഉണ്ടാകും. അദ്ദേഹത്തിന്‍റെ സേവനം ഞങ്ങള്‍ ഉപയോഗപ്പെടുത്തി. ഇരുമ്പില്‍ ഉരഞ്ഞുണ്ടായ കാലിലെ മുറിവ് മരുന്ന് വച്ചു കെട്ടി ഒരു TT ഇന്‍ജക്ഷനും എടുത്തു. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, അവിടെ കടലിന്‍റെ ആഴം ഏകദേശം 300 മീറ്റര്‍ ആണെന്ന്. അതായതു 100 നില കെട്ടിടത്തിന്‍റെ ഉയരം. അതു കേട്ടപ്പോള്‍ അമ്മയുടെ മുഖം ഒരു നിമിഷ നേരത്തേക്ക് വിളറി വെളുത്തത് പ്രകടമായി കണ്ടു.
എല്ലാവരും കയറി കഴിഞ്ഞു കപ്പല്‍ ഏകദേശം 5 മണിയോടെ കൊച്ചിയിലേക്ക് തിരിച്ചു.

കപ്പലില്‍ ഉലച്ചില്‍ താരതമ്യേന കുറവായിരുന്നിട്ടും, മോശം കാലാവസ്ഥയില്‍ പല തവണ യാത്ര ചെയ്ത അനുഭവം ഉണ്ടായിട്ടും ചില ഉദ്യോഗസ്ഥര്‍ വയറിനു സുഖമില്ലെന്നു പറഞ്ഞു അത്താഴം ഒഴിവാക്കിയിരുന്നു. പക്ഷെ ഇത്രയധികം കുലുക്കം സഹിച്ചിട്ടും ഒരു കുലുക്കവുമില്ലാതെ നില്‍കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് അവര്‍ക്ക് അത്ഭുതമായി. പലരും എന്നോട് തമാശ രൂപേണ ‘അച്ഛന്‍ പണ്ട് കപ്പിത്താനായിരുന്നോ’ എന്ന് വരെ ചോദിച്ചു. പക്ഷെ ഇതെല്ലം ഒരു വ്യക്തിയുടെ ശരീരപ്രകൃതി മാത്രമാണ്. ബസില്‍ കയറിയാല്‍ ശര്ടിക്കുന്നതും ഇതിന്‍റെ ഒരു വകഭേദം മാത്രം.

മടക്ക യാത്രയില്‍ കാറ്റ് വീശിയിരുന്നത് കപ്പലിന്‍റെ പുറകില്‍ നിന്നായിരുന്നതിനാല്‍ കുലുക്കം തീരെ ഇല്ലായിരുന്നു. പക്ഷെ എന്‍റെ മനസ്സ് വല്ലാതെ സങ്കടത്തിലായിരുന്നു. ലക്ഷദ്വീപ് സമൂഹത്തിന്‍റെ ഭംഗി അച്ഛനെയും അമ്മയെയും കാണിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അവര്‍ക്ക് വളരെയധികം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിയും വന്നു. ഒരര്‍ത്ഥത്തിലും അവര്‍ക്ക് ഈ യാത്ര പിന്നീട് സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നായിരിക്കില്ല.

പക്ഷെ കപ്പല്‍ കൊച്ചിയില്‍ അണഞ്ഞ്‌ തീരത്തു ഇറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇപ്രകാരം ആയിരുന്നു, “ഓരോ സ്ഥലത്തിനും ഓരോ കാലാവസ്ഥയിലും വിവിധ മുഖങ്ങളാണ്. പ്രകൃതിയുടെ വിവിധ മുഖങ്ങള്‍ മനസ്സിലാക്കാന്‍ അവയെല്ലാം നമ്മള്‍ ആസ്വദിക്കേണ്ടതുമാണ്. ശരിയാണ്, ഞങ്ങള്‍ക്ക് ലക്ഷദ്വീപിന്‍റെ തനതു ഭംഗി ആസ്വദിക്കുവാന്‍ സാധിച്ചില്ല, പക്ഷെ വേറൊരു സഞ്ചരിക്കും കാണാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ഞങ്ങള്‍ അവിടെ കണ്ടതും, അനുഭവിച്ചതും. ഞങ്ങള്‍ ആദ്യമായി അനുഭവിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു അവയില്‍ എല്ലാം. അത് കൊണ്ട് തന്നെ ഈ യാത്ര ഞങ്ങള്‍ക്ക് വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു.”

ഞങ്ങളെക്കാള്‍ ഒരു പടി കൂടുതല്‍ അനുഭവിച്ച അമ്മയും അച്ഛന്‍റെ വാക്കുകളോട് ശരി വച്ചു. ഏകദേശം 9 മണിയോടെ എന്‍റെ ഒരു സഹോദരന്‍ അച്ഛനെയും അമ്മയെയും കാറില്‍ കയറ്റി കൊണ്ടു പോയി. അവരെ യാത്രയാക്കി തിരിച്ചു കപ്പലില്‍ കയറുമ്പോള്‍ ദ്വീപിലേക്ക് പോകുവാന്‍ ആളുകള്‍ കപ്പലിന്‍റെ അടുത്ത് അനുമതി കാത്തു നില്‍ക്കുകയായിരുന്നു.

വീണ്ടും കടലിലേക്ക്‌!!!!

Comments

  1. നല്ല രസമുണ്ട് വായിക്കാൻ

    ReplyDelete
  2. Aliya adipoli... Nannayi ezhuthi... Continue the good jon

    ReplyDelete
  3. Rishi,valare nannayittundu!!!!! continue writing .....all the best👌👌

    ReplyDelete
  4. Rishi,valare nannayittundu!!!!! continue writing .....all the best👌👌

    ReplyDelete
  5. Rishi,valare nannayittundu!!!!! continue writing .....all the best👌👌

    ReplyDelete
  6. നന്നായിട്ടുണ്ട് ട്ടൊ ഋഷി....

    ReplyDelete
  7. നന്നായിട്ടുണ്ട് ട്ടൊ ഋഷി....

    ReplyDelete
  8. Great Rishi..,, അസ്സലായിട്ടുണ്ട്

    ReplyDelete
  9. Great Rishi..,, അസ്സലായിട്ടുണ്ട്

    ReplyDelete

Post a Comment

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം