ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയില്‍ മരുഭൂമി ഉള്ള ഏക സംസ്ഥാനം രാജസ്ഥാന്‍ ആണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയും അതിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളുമൊക്കെ രാജസ്ഥാന്‍ എന്ന സംസ്ഥാനത്തിന്‍റെ മാത്രം സ്വകാര്യ സ്വത്താണ്. രാജസ്ഥാന്‍റെ ഏറ്റവും പടിഞ്ഞാറ് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ജൈസാല്‍മേര്‍. അതിനും പടിഞ്ഞാറ് ഭാഗത്തേക്ക് മാത്രമേ നമുക്ക് മണല്‍ കൂമ്പാരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന മരുഭൂമി കാണുവാന്‍ സാധിക്കുകയുള്ളൂ. അതു കൊണ്ട് തന്നെ ‘desert safari’ നടത്തണമെങ്കില്‍ ജൈസാല്‍മേര്‍ പോവുക തന്നെ വേണം. ജയ്പൂരില്‍ നിന്ന് ഏകദേശം 600km ഉണ്ട് ഇവിടേക്ക്.

ജൈസാല്‍മേറില്‍ desert safari നടത്തുന്ന ആളുകള്‍ നിരവധിയുണ്ട്. ഇതില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച ആളുകള്‍ ‘sam sand dunes’ ആണ്. പട്ടണത്തിലെ ഏതൊരു കവലയിലും സാമിലെക്കുള്ള ദിശയും ദൂരവും രേഖപ്പെടുത്തിയിരിക്കും. ഇന്റര്‍നെറ്റിലും അവരെ കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. പല ഹോട്ടലുകള്‍ക്കും, വണ്ടികള്‍ വാടകയ്ക്ക് കിട്ടുന്ന കടകള്‍ക്കും അവരുമായി ബന്ധവും ഉണ്ട്. ഇവയിലെല്ലാം തങ്ങളുടെ customers സാമില്‍ പോയി ആഘോഷിക്കുന്നതിന്‍റെ ഫോട്ടോകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അവര്‍ നമുക്ക് തരുന്ന ജൈസാല്‍മേര്‍ ടൂറിസ്റ്റ് മാപ്പുകളിലും സാമിലെക്കുള്ള വഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടകപ്പുറത്തുള്ള സവാരി, camp fire, രാത്രി തനി രാജസ്ഥാന്‍ രീതിയിലുള്ള ഡാന്‍സും പാട്ടും, പിന്നീട് നിരത്തിയടിച്ചിട്ടുള്ള ടെന്ടുകളില്‍ ഉള്ള ഉറക്കവുമൊക്കെയാണ് സാമിലെ പ്രത്യേകതകള്‍.

സാം കച്ചവട മനസ്സോടെ desert safari നടത്തുന്നുവെങ്കില്‍ ആരാലും അധികം ശ്രദ്ധിക്കപ്പെടാതെ, ഒട്ടും തന്നെ പരസ്യങ്ങള്‍ കൊടുക്കാതെ ഇത്തരം സേവനങ്ങള്‍ നടത്തുന്ന ഒരു ഗ്രാമമുണ്ട് ജൈസാല്‍മേര്‍ അടുത്ത്. പേര് ഖുറി. ഏകദേശം 45km ദൂരമുണ്ട് ജൈസാല്‍മേറില്‍ നിന്ന് ഖുറിയിലേക്ക്. ഞങ്ങള്‍ മരുഭൂമിയിലെ യാത്രാനുഭവത്തിനായി തിരഞ്ഞെടുത്തത് നാടന്‍ തനിമ നില നില്‍ക്കുന്ന ഈ ഗ്രാമത്തെയാണ്.

ഇതിനു മുന്‍പ് ഖുറിയിലേക്ക് പോയ ഒരു ബന്ധുവാണ് അവിടെയും ഇങ്ങനൊരു സംവിധാനം ഉണ്ടെന്നു എന്നോട് പറഞ്ഞത്. അദ്ദേഹം തന്നെയാണ് ഖുറിയില്‍ ഈ ബിസിനസ്‌ നടത്തുന്ന ശ്രീ. ബാദല്‍ സിംഗിന്‍റെ നമ്പര്‍ എനിക്ക് തന്നത്. ഖുറിയിലെ ഏറ്റവും പ്രായം ചെന്നയാളും, അനുഭവ സമ്പത്തും ഉള്ള ശ്രീ.ബാദല്‍ സിംഗിനെ വിളിച്ചപ്പോള്‍ വൈകീട്ട് 3 മണിയോടു കൂടി എത്തിക്കോളാന്‍ ആയിരുന്നു പറഞ്ഞത്. അതനുസരിച്ച് ഞങ്ങള്‍ ബൈക്കില്‍ 1:30-ഓടു കൂടി യാത്ര പുറപ്പെട്ടു.

ജൈസാല്‍മേര്‍ വിട്ടപ്പോള്‍ തികച്ചും ആളൊഴിഞ്ഞ ഭാഗത്തു കൂടിയായി യാത്ര. സാമിലെക്കുള്ള വഴിയില്‍ കുറച്ചു ദൂരം പോയി പിന്നീട് വഴി മാറി പോകണം. വഴിയിലെവിടെയും ഖുറിയിലെക്കുള്ള ദിശയോ, ദൂരമോ കാണിച്ചിട്ടില്ലാത്തതിനാല്‍ google map തന്നെയായിരുന്നു ശരണം. ചുറ്റും മണലും മണ്ണും കലര്‍ന്ന പ്രദേശം. പക്ഷെ മണല്‍ കൂമ്പാരങ്ങള്‍ തീരെയില്ല. തരിശുഭൂമി പോലെയാണ് കിടപ്പ്. അവയിലെല്ലാം കുറ്റിചെടികളും ചെറിയ മരങ്ങളും. ഇതിനെല്ലാം ഇടയില്‍ കൂടി, നോക്കെത്താ ദൂരത്തോളം, നൂറു കണക്കിനു കാറ്റാടികളും സ്ഥാപിച്ചിട്ടുണ്ട്. ഓരോ കാറ്റാടിക്കു താഴെയും transformer ഉണ്ട്. അവയിലൂടെ വൈദ്യുതിയെ step up ചെയ്തു വലിയ കമ്പിയിലേക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്.




വല്ലപ്പോഴും വരുന്ന ചെറിയ ഗ്രാമങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തികച്ചും വിജനമായ റോഡ്‌. ഒരു ചെറിയ പെട്ടിക്കട പോയിട്ട് ആളുകളെ കണ്ടു കിട്ടുക തന്നെ വളരെ പ്രയാസം. പക്ഷെ റോഡുകള്‍ കൂടി ചേരുന്ന പലയിടങ്ങളിലും ചെമ്മരിയാടുകളെയും, ആടുകളെയും മേച്ചു നടന്നിരുന്ന തദ്ദേശീയരെ കണ്ടത് അനുഗ്രഹമായി. അതിനാല്‍ വഴി സംശയിക്കാതെ പോവാനും സാധിച്ചു. ഏതൊരു രീതിയിലും കേരളവുമായി അജഗജാന്തരം വ്യത്യാസം.

ഖുറി എത്തുന്നതിനു തൊട്ടു മുമ്പുള്ള ഗ്രാമമായ ‘സിപ്ല’ എത്താറായപ്പോഴാണ് ആദ്യമായി മൈല്‍കുറ്റിയില്‍ ഖുറി കണ്ടത്. അവിടെ വച്ചാണ് ഞങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന മണല്‍ കൂമ്പാരങ്ങളും ആദ്യമായി കണ്ടതും. ഇനി മുഴുവന്‍ അത്തരം കൂമ്പാരങ്ങള്‍ ആയേക്കാം എന്ന ഞങ്ങളുടെ പ്രതീക്ഷ പക്ഷെ ഞൊടിയിടയില്‍ തന്നെ അസ്തമിച്ചു. അതൊരു ചെറിയ കൂമ്പാരമായിരുന്നെങ്കിലും, അവിടേക്ക് ദിശ കാണിച്ചു കൊണ്ടൊരു ടൂറിസ്റ്റ് കമ്പനിയുടെ ബോര്‍ഡു കണ്ടു. ഖുറി എത്തുന്നതിനു തൊട്ടു മുമ്പും ചില desert safari സംഘാടകരുടെ ബോര്‍ഡുകള്‍ കണ്ടു തുടങ്ങിയിരുന്നു. പക്ഷെ അവയിലും ഞങ്ങള്‍ പോവാന്‍ ഉദ്യേശിക്കുന്ന ബാദല്‍ സിങ്ങിന്‍റെ പേര് കാണുകയുണ്ടായില്ല.

ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ ഖുറി എത്തി.
ഖുറിയില്‍ കയറുന്നതിനു തൊട്ടു മുമ്പ് ഒരു ടോള്‍ കൊടുക്കണം. ഇരുചക്രവാഹനങ്ങള്‍ക്ക് 50-ഉം അതിലും വലിയവയ്ക്ക് 100-ഉം ആണ് ഫീസ്‌. ഇവ മരുഭൂമി വൃത്തിയാക്കുന്നതിനാണ് ഉപയോഗിക്കുന്നത് എന്നാണ് അയാള്‍ പറഞ്ഞത്. ഗ്രാമത്തിന്‍റെ പരിസരങ്ങളിലും അവിടെയിവിടെയായി ടെന്റുകള്‍ കാണാമെങ്കിലും മണല്‍ കൂമ്പാരങ്ങള്‍ ദൃശ്യമായിരുന്നില്ല.

ഞങ്ങള്‍ വണ്ടി നിര്‍ത്തി. ബാദല്‍ സിംഗിന്‍റെ വീട് അന്വേഷിക്കല്‍ ആയിരുന്നു ഉദ്ദേശം. ഞങ്ങളെ കണ്ടതും ആളുകള്‍ ചുറ്റും കൂടി. അവര്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുമ്പ് ഞാന്‍ വീട് ചോദിച്ചു. അവര്‍ കൃത്യമായി പറയുകയും ചെയ്തു.

അങ്ങനെ ഞങ്ങള്‍ ഏകദേശം 2:55നു ബാദല്‍ ഹൌസിനു മുന്നില്‍ എത്തി. വെള്ള ബനിയനും രാജസ്ഥാന്‍ രീതിയില്‍ വെള്ള മുണ്ടുമുടുത്ത് തല വെളുത്ത ഒരാള്‍ പശുവിനു തീറ്റ കൊടുക്കുന്നു. അയാള്‍ തന്നെയാണ് ബാദല്‍ സിംഗ്. തികഞ്ഞ ഭവ്യതയോടെ എഴുന്നേറ്റു അയാള്‍ കൈ കഴുകി വീടിനു ഉമ്മറത്ത്‌ നിന്ന് തന്നെ കയറാന്‍ പാകത്തില്‍ പണി ചെയ്ത ഒരു റൂം തുറന്നു തന്നു. അര മണിക്കൂര്‍ വിശ്രമിച്ചോളു, അപ്പോഴേക്കും മരുഭൂമിയില്‍ കൊണ്ട് പോകാനുള്ള ആളും ഒട്ടകങ്ങളും എത്തും എന്നയാള്‍ പറഞ്ഞു.

ഏകദേശം 3:30 ആയപ്പോള്‍ ബാദല്‍ സിംഗ് ചായയും കൊണ്ടെത്തി. വേണമെങ്കില്‍ ടോയിലെറ്റ് ഉപയോഗിച്ചു കൊള്ളാന്‍ ബാദല്‍ സിംഗ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വീടിനുള്ളിലേക്ക് കയറി. ഒരു നടുമുറ്റത്തിന്‍റെ ചുറ്റിലുമായി കുറെ മുറികള്‍. അതാണ് അവരുടെ പഴയ നിര്‍മാണ ശൈലി. മഴയുടെ പേടി ഇല്ലാത്തതിനാല്‍ മേല്‍കൂര പരന്നിട്ടാണ്. ഒരു മൂലയിലായി 3 കുടിലുകള്‍ കെട്ടിയിട്ടുണ്ട്. മരുഭൂമിയില്‍ കിടക്കേണ്ടാത്തവര്‍ക്ക് ഇവിടെ രാത്രി കിടക്കാം.



കുറച്ചു കഴിഞ്ഞപ്പോള്‍ അവിടേക്ക് ഒരു ടാക്സിയില്‍ പ്രായം ചെന്ന ഒരു മദാമ്മ വന്നു. എല്ലാ കൊല്ലവും അവരുടെ വരവ് പതിവാണത്രെ. അവരെ കണ്ടതും അകത്തു നിന്ന് സ്ത്രീകളുടെ സന്തോഷ പ്രകടനം കേട്ടു. 75 വയസ്സ് വരുന്ന അവരുടെ രാത്രി കിടപ്പ് കുടിലിലാണ്.

അപ്പോഴേക്കും 2 ഒട്ടകങ്ങളെയും പിടിച്ചു കൊണ്ട് വേറൊരാളും എത്തി. റാണ എന്നാണ് അയാളുടെ പേര്. ഇന്നത്തെ ഞങ്ങളുടെ രാത്രി ഭക്ഷണവും ഉറക്കവും മരുഭൂമിയില്‍ ആണ്. അതിനുള്ള സാമഗ്രികളും പിടിച്ചു കൊണ്ടാണ് അയാളുടെ വരവ്. അവയെല്ലാം ഒട്ടകങ്ങളില്‍ വച്ചു ഞങ്ങളെ ഓരോ ഒട്ടകത്തിന്‍റെയും പുറത്തു കയറ്റി. 4 കാലുകളും മടക്കി വച്ചു നമ്മളെ പുറത്തു കയറ്റുന്ന ഒട്ടകങ്ങള്‍ ആദ്യം നിവര്‍ത്തുന്നത് മുന്നിലെ കാലുകളാണ്, ശേഷം പുറകിലെയും. ആ സമയങ്ങളില്‍ നമ്മള്‍ ശ്രദ്ധിച്ചു ഇരുന്നില്ലെങ്കില്‍ താഴെ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ഞാന്‍ കയറിയ ഒട്ടകത്തിന്‍റെ പുറകില്‍ ഉമ കയറിയ ഒട്ടകത്തെ കെട്ടി റാണ ഞങ്ങള്‍ക്ക് മുന്നില്‍ നടന്നു. ബാദല്‍ സിംഗ് യാത്രാമംഗളങ്ങള്‍ നേര്‍ന്നു തന്നു.

ഗ്രാമത്തിന്‍റെ വഴികളില്‍ കൂടി ഞങ്ങള്‍ ആദ്യത്തെ കുറച്ചു ദൂരം സഞ്ചരിച്ചു. ഗ്രാമവാസികളൊക്കെ പശുക്കളെ വളര്‍ത്തുന്നുണ്ട്. അവയുടെയും ഒട്ടകങ്ങളുടെയും വിസര്‍ജ്ജനം കാരണം ശുചിത്വം കുറവാണ് വഴികള്‍ക്ക്. മരുഭൂമിയിലെ പരമ്പരാഗത നിര്‍മാണ ശൈലിയില്‍ sandstone കൊണ്ട് നിര്‍മിച്ച വീടുകളാണ് അധികവും. ചിലയിടത്ത് കുടിലുകളും കണ്ടു. വഴിയില്‍ കണ്ട കുട്ടികളൊക്കെ കൈ വീശി കാണിച്ചിരുന്നു.


ഗ്രാമം ഏകദേശം തീരാറായപ്പോള്‍ റാണ തിരിഞ്ഞു എന്നോട് “കുടിക്കുമോ?” എന്ന് ചോദിച്ചു. ഇല്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ 2-3 തവണ ചോദ്യം ആവര്‍ത്തിച്ചു. കാര്യം മനസ്സിലാക്കി ഞാന്‍ അയാള്‍ക്ക് 100 രൂപ കൊടുത്തു. അതും കൊണ്ട് പോയെങ്കിലും അയാള്‍ വെറും കയ്യോടെയാണ് മടങ്ങി വന്നത്. നിങ്ങള്‍ കഴിക്കുന്നില്ലെങ്കില്‍ എനിക്കും വേണ്ടെന്നാണ് അയാള്‍ പറഞ്ഞത്. നമുക്ക് തീരെ പരിചയമില്ലാത്ത സാഹചര്യവും, ആളുകളും ഒക്കെ ആയതിനാല്‍ എനിക്കും ഉള്ളില്‍ സമാധാനം തോന്നി.

ഗ്രാമത്തില്‍ നിന്ന് പുറത്തിറങ്ങി മുള്‍ചെടികളും കുറ്റിക്കാടും ചെറിയ മരങ്ങളും നിറഞ്ഞ ഒരിടത്തേക്ക് പ്രവേശിച്ചപ്പോള്‍ ദൂരെ മണല്‍ കൂമ്പാരങ്ങള്‍ കണ്ടു തുടങ്ങി. പക്ഷെ അയാള്‍ ആദ്യം പോയത് കിണറിനു അടുത്തേക്കാണ്. അവിടെ വേറെയും ചില സ്ത്രീകള്‍ വെള്ളം എടുത്തിരുന്നു. മുഖം മറച്ച രീതിയിലാണ് അവരുടെ വസ്ത്രധാരണം. തലയ്ക്കു മുകളില്‍  2-3 കുടങ്ങള്‍ വച്ചു കൊണ്ടുള്ള അവരുടെ പോക്ക് കണ്ടപ്പോള്‍ കൌതുകം തോന്നി. കിണര്‍ എന്ന് പറയുമ്പോള്‍ നമുക്ക് മനസ്സില്‍ വരുന്ന ചിത്രമല്ല ഇവിടെ. ഒരു തറക്കു മുകളില്‍ വെറും ഒരു ബക്കറ്റ്‌ മാത്രം വ്യാസമുള്ള ഒരു കുഴി. ആള്‍മറ പോലുമില്ല. കപ്പി സംവിധാനം ഇല്ലാത്തതിനാല്‍ നേരെ വലിക്കണം. 2 പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ വെള്ളം നിറച്ചു ഒട്ടകത്തിന്‍റെ പുറത്തു തൂക്കിയിട്ടു ഞങ്ങള്‍ യാത്ര തുടര്‍ന്നു.





പതുക്കെ ദൃഢമേറിയ മണ്ണ് മണലിനു വഴി മാറി. ഞങ്ങള്‍ മണല്‍ കൂമ്പാരം കയറി തുടങ്ങി. 2-3 ചെറിയ കുന്നുകള്‍ കയറിയിറങ്ങിയപ്പോള്‍ ചുറ്റും മണല്‍ കൂമ്പാരങ്ങള്‍ മാത്രമായി. കുറച്ചു ദൂരെയായി വേറെയും ആളുകള്‍ ഇങ്ങനെ പോകുന്നത് കണ്ടു. അത് ഞങ്ങളെ പോലെ വേറെ വീടുകളിലേക്ക് വന്നവരാണെന്ന് റാണ പറഞ്ഞു.



കുറച്ചു ദൂരം യാത്ര ചെയ്തു റാണ ഒരിടത്ത് ഞങ്ങളെ ഇറക്കി. അപ്പോഴേക്കും ഞങ്ങള്‍ ഗ്രാമത്തില്‍ നിന്ന് ഏകദേശം 2-3km വന്നിരുന്നു. അവിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം പാകം ചെയ്തതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കുറച്ചു നേരം ഇവിടെയൊക്കെ കറങ്ങിക്കോളൂ, പക്ഷെ നേരം ഇരുട്ടുന്നതിനു മുമ്പ് ഇവിടേയ്ക്ക് തിരിച്ചെത്തണം, അല്ലെങ്കില്‍ വഴി മനസ്സിലാവാതെ ബുദ്ധിമുട്ടും എന്നയാള്‍ പറഞ്ഞു. ഒട്ടകങ്ങളെയും അയാള്‍ അവയുടെ വഴിക്ക് വിട്ടു.


ഭക്ഷണം പാകം ചെയ്യാന്‍ വേണ്ട വിറകു തിരഞ്ഞു റാണ പോയപ്പോള്‍ ഞങ്ങള്‍ അവിടെയൊക്കെ കറങ്ങാന്‍ തീരുമാനിച്ചു. ചുറ്റും മണല്‍ കൂമ്പാരങ്ങള്‍ മാത്രം. പക്ഷെ കുറ്റിചെടികള്‍ മൂലം പച്ചപ്പും ഉണ്ട്. മണല്‍ തരികള്‍ ആണെങ്കില്‍ വളരെ മിനുസമേറിയതും, ഉപ്പിന്‍ തരികള്‍ പോലെ ചെറുതും. നടന്നു നീങ്ങാന്‍ തന്നെ ചെറിയ ബുദ്ധിമുട്ട് തോന്നി. കുത്തനെയുള്ള ഇറക്കങ്ങള്‍ ഓടിയിറങ്ങിയും, അവ ബുദ്ധിമുട്ടി തിരിച്ചു കയറിയും, ഫോട്ടോകള്‍ എടുത്തും ഞങ്ങള്‍ സമയം ചിലവിട്ടു. ഇടക്കെപ്പോഴോ ഒരു കൂനയുടെ മുകളില്‍ കയറിയപ്പോള്‍ ദൂരെ ഒരു ഗ്രാമം കണ്ടു. തിരിച്ചു ചെല്ലുമ്പോള്‍ റാണയോടു ഇതിനെ കുറിച്ച് ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.




സൂര്യാസ്തമയം ഏകദേശം 6:15നു ആയിരുന്നു. അതു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ റാണയുടെ അടുത്തേക്ക് ചെന്നു. അയാള്‍ ഞങ്ങള്‍ക്കുള്ള റൊട്ടി ചുടാനുള്ള തിരക്കിലായിരുന്നു.

ഇവിടുത്തെ ഭൂപ്രകൃതിയെ കുറിച്ച് ചോദിച്ചപ്പോള്‍ അയാളുടെ മറുപടി ശ്രദ്ധേയമായിരുന്നു. കണ്ണെത്താ ദൂരത്തോളം മണല്‍ കൂമ്പാരങ്ങള്‍ ഇവിടെയുമില്ല, സാമിലുമില്ല. ഇവിടെയെല്ലാം മണലും മണ്ണും കലര്‍ന്ന ഉറപ്പുള്ള പ്രദേശമാണ്. ഇടക്കൊക്കെ മണല്‍ കൂനകളുള്ള ചെറുതും വലുതുമായ സ്ഥലങ്ങള്‍ ഉണ്ട്. അവയില്‍ ഇവര്‍ ടൂറിസ്റ്റുകളെ കൊണ്ടു ചെല്ലുന്നു. ഈ ഗ്രാമത്തില്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ട ഏകദേശം 12 കുടുംബങ്ങള്‍ ഉണ്ട്. അവര്‍ തമ്മില്‍ ഈ പ്രദേശം പങ്കിട്ടു ഉപയോഗിച്ചു വരുന്നു. ഒരു കുടുംബം അവരുടെ സ്ഥലത്തേക്ക് മാത്രമേ ആളുകളെ കൊണ്ട് പോവുകയുള്ളു. മണല്‍ മാത്രമായി കാണണമെങ്കില്‍ ഇന്ത്യ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്തേക്ക്‌ ചെല്ലണം. അവിടെയും പച്ചപ്പില്ലാതെ കാണുവാന്‍ സാധ്യമല്ല, എന്ന് മാത്രമല്ല, രാജസ്ഥാന്‍ മരുഭൂമിയില്‍ എവിടെയും വെറും മണല്‍ മാത്രമായി കാണുവാന്‍ സാധിക്കില്ല. ഏതൊരു ഫോട്ടോയിലും മണല്‍ മാത്രമായി കാണുകയാണെങ്കില്‍ അത് ആ ഫോട്ടോഗ്രാഫറുടെ കഴിവ് മാത്രമാണ്.

ഖുറി ഗ്രാമത്തില്‍ ഏകദേശം 2500 ആളുകള്‍ ഉണ്ട്. +2 വരെ ഇവിടെ പഠിക്കാം, ഉപരി പഠനത്തിനു ജൈസാല്‍മേറില്‍ പോകണം. വെള്ളത്തിനു കുഴല്‍ കിണറുണ്ട്. കുടിക്കുവാനും, ഭക്ഷണം പാകം ചെയ്യുവാനുമുള്ള വെള്ളം ഗ്രാമത്തിനു പുറത്തുള്ള കിണറില്‍ നിന്ന് എടുക്കുന്നു. പാലിനും, പാലുല്പന്നങ്ങള്‍ക്കും ഇവിടെ യാതൊരു ക്ഷാമവുമില്ല. എല്ലാ വീടുകളിലും പശുക്കളുണ്ട്. സ്ത്രീകളുടെ ജോലിയാണ് അവയുടെ പരിപാലനം.

ഏകദേശം 6:30 ആയപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു. അപ്പോഴേക്കും റൊട്ടിയും പരിപ്പ് കറിയും തയ്യാറായി. പാത്രങ്ങള്‍ മണല്‍ ഉപയോഗിച്ചു തുടച്ചതു കൊണ്ടോ, പാചകത്തിലെ ശ്രദ്ധയില്ലായ്മയോ എന്നറിയില്ല, ഭക്ഷണത്തില്‍ പൂഴി ഉണ്ടായിരുന്നു.പക്ഷെ കുറെ ദിവസത്തെ ഹോട്ടല്‍ ഭക്ഷണത്തിനു ശേഷം നാടന്‍ ഭക്ഷണം കിട്ടിയപ്പോള്‍ നല്ല രുചി തോന്നി.

7 മണിയായപ്പോഴേക്കും നേരം വല്ലാതെ ഇരുട്ടിയിരുന്നു. തണുപ്പും വന്നു തുടങ്ങി. ഇവിടെ പാമ്പ്, തേള് പോലുള്ള ജീവികളോന്നും ഇല്ല, അതുകൊണ്ട് പേടിക്കേണ്ട എന്നു പറഞ്ഞ്, ഞങ്ങള്‍ക്ക് കിടക്കാനുള്ളത് വിരിച്ചു തന്നു അയാള്‍ കുറച്ചു മാറി കിടന്നു.

മരുഭൂമിയില്‍, തണുപ്പില്‍, തികച്ചും ഒറ്റയ്ക്ക്, നക്ഷത്രങ്ങളെയും നോക്കിയുള്ള കിടപ്പ്.. ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചു അറിയേണ്ട ഒന്നാണ്. പക്ഷെ ഞങ്ങള്‍ പോയത് ഏകദേശം അമാവാസി അടുക്കാറായ ദിവസമായിരുന്നു. നല്ല നിലാവില്‍ ഈ കാഴ്ച കൂടുതല്‍ സുന്ദരമായേനെ എന്നപ്പോള്‍ തോന്നി.

കിടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത് ബാദല്‍ സിംഗിനെ പറ്റിയായിരുന്നു. ഖുറിയില്‍ ആദ്യമായി desert safari തുടങ്ങിയത് 25 കൊല്ലങ്ങള്‍ക്ക് മുമ്പ് ‘മാമാ’ എന്ന ഒരു ടീം ആണ്. അന്ന് ശ്രീ.ബാദല്‍ സിംഗ് അവരുടെ ഒട്ടകങ്ങളെ നോക്കുന്നയാളായിരുന്നു. പിന്നീട് ഏകദേശം 15 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം സ്വന്തമായി ഈ ബിസിനസ്‌ തുടങ്ങുകയായിരുന്നു. ഒരു പരസ്യ ബോര്‍ഡ് പോലും അദ്ദേഹം സ്ഥാപിച്ചിട്ടില്ല. ബാക്കിയുള്ളവര്‍ കച്ചവട മനസ്സോടെ ഈ പണി ചെയ്യുമ്പോള്‍, അദ്ദേഹം വളരെ തനിമയോടെ അവ ചെയ്യുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഹോട്ടലും ‘home stay’-യും തമ്മിലുള്ള വ്യത്യാസം. മരുഭൂമിയില്‍ നമുക്ക് പുതിയതായി അനുഭവിക്കേണ്ട കാര്യങ്ങള്‍ മാത്രം നമുക്ക് വേണ്ടി ചെയ്തു തരുന്നു. രാജസ്ഥാന്‍ ഡാന്‍സും പാട്ടും മരുഭൂമിയില്‍ ഇരുന്നു കേള്‍ക്കേണ്ട യാതൊരു ആവശ്യവുമില്ല. അതിനാല്‍, ഇവിടെ തന്നെ വന്നത് നന്നായെന്നു ഞങ്ങള്‍ക്ക് തോന്നി. പലതും ആലോചിച്ചു കിടക്കുമ്പോള്‍ ഇടക്കെപ്പോഴോ ഉറക്കത്തിലേക്കും വഴുതി വീണു.

രാത്രി എപ്പോഴോ വല്ലാതെ തണുത്തു ഉണര്‍ന്നു. കയ്യില്‍ ഉണ്ടായിരുന്ന ജാക്കറ്റും കമ്പിളി കയ്യുറയും സോക്ക്സും ഇട്ടു വീണ്ടും കിടന്നു. ഒട്ടകങ്ങളോന്നും അവിടെ ഉണ്ടായിരുന്നില്ല, പക്ഷെ ഞങ്ങള്‍ക്ക് കാവലിനു ഒരു പട്ടി അവിടെ ഉണ്ടായിരുന്നു.

രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ ഏകദേശം 5:30 ആയിക്കാണുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ 6:45 ആയി കഴിഞ്ഞിരുന്നു. കിഴക്ക് ചുവന്നു തുടങ്ങിയിട്ടേ ഉള്ളു. സൂര്യന്‍ പുറത്തെത്തിയിട്ടില്ല. പല്ല് തേച്ചു വായ തണുത്ത വെള്ളം കൊണ്ട് കഴുകിയപ്പോള്‍ സൂചി കൊണ്ട് കുത്തുന്ന പ്രതീതി. അയാള്‍ തന്ന കട്ടന്‍ ചായ കുടിച്ചു കൊണ്ടിരിക്കെ, സൂര്യന്‍ തന്‍റെ തല നീട്ടി പുറത്തു വന്നു. അപ്പോള്‍ സമയം കൃത്യം 7:21.

അപ്പോഴാണ്‌ ഒരു ജീപ്പിന്‍റെ ശബ്ദം കേട്ടത്. ആളുകളെയും കൊണ്ടുള്ള വരവാണ്. ജീപ്പ് മണല്‍ കൂമ്പാരങ്ങളില്‍ കുത്തനെ താഴേക്കും മുകളിലേക്കും പോവുന്നതിനനുസരിച്ചു അതിനകത്ത് നിന്നും ആളുകളുടെ ആര്‍പ്പുവിളികളും പേടിച്ചുള്ള അലര്‍ച്ചകളും കേട്ടിരുന്നു.

ഒട്ടകങ്ങളെ കൊണ്ടു വരാമെന്ന് പറഞ്ഞു അയാള്‍ പോയപ്പോള്‍ ഞങ്ങള്‍ ഒരിക്കല്‍ കൂടെ അവിടെയൊക്കെ ഒന്ന് കറങ്ങി. 15 മിനിട്ടിനുള്ളില്‍ അയാള്‍ അവയും കൊണ്ട് തിരിച്ചെത്തി. മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ തിരിച്ചു പോന്നു.

പ്രഭാത ഭക്ഷണം ശ്രീ.ബാദല്‍ സിങ്ങിന്‍റെ വീട്ടില്‍ വച്ചായിരുന്നു. നെയ്‌ മുകളില്‍ തേച്ച റൊട്ടിയും നല്ല ശുദ്ധമായ തൈരില്‍ പഞ്ചസാര ചേര്‍ത്തുള്ള ആ ഭക്ഷണവും ഏറെ സ്വാദിഷ്ടമായിരുന്നു.

അപ്പോഴേക്കും സമയം 9 ആയിരുന്നു. ബാദല്‍ സിങ്ങിനു കൊടുക്കേണ്ട തുക കൊടുത്തു, ഞങ്ങള്‍ ഇനിയും വരുമെന്നു ഉറപ്പു നല്‍കി, ഞങ്ങള്‍ അവിടെ നിന്ന് ജൈസാല്‍മേറിലേക്ക് മടങ്ങി.ഏകദേശം 12 മണിയോടു കൂടി ഞങ്ങള്‍ ജൈസാല്‍മേറില്‍ തിരിച്ചെത്തി. 


1.       ഇതു വായിച്ചു കഴിയുമ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്നേക്കാവുന്ന ഒരു ചോദ്യം സുരക്ഷയെ കുറിച്ചാണ്. ഖുറി 100% സുരക്ഷിതമാണ്. യാത്ര ചെയ്യുന്നവരുടെ ബൈബിള്‍ എന്നു വിശേഷിപ്പിക്കാവുന്ന "lonely planet" ല്‍ വരെ ഇദ്ദേഹത്തെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടെന്നു അറിയുമ്പോള്‍ മനസിലാക്കാം, ഖുറിയിലെ സുരക്ഷിതത്വത്തെ പറ്റി..
2.       രാത്രി മരുഭൂമിയില്‍ താപനില ഏകദേശം 10 ഡിഗ്രിയോളം താഴാം. അതിനനുസരിച്ചുള്ള കമ്പിളി വസ്ത്രങ്ങളും, മരുന്നും കരുതുക.
3.       മരുഭൂമിയില്‍ ടോയിലെറ്റുകള്‍ ഇല്ല. കുറ്റിച്ചെടികളുടെ മറ തന്നെ ശരണം.
4.       600 രൂപയാണ് ബാദല്‍ സിംഗ് ഈടാക്കുന്ന ഒരാള്‍ക്കുള്ള ഫീസ്‌. ‘khuri badal house’ എന്ന് google map-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

5.       ബാദല്‍ സിങ്ങിന്‍റെ ഫോണ്‍ നമ്പര്‍: 081073 39097






<<< ഭാഗം 1   ഭാഗം 4                                                                                                     ഭാഗം 6

Comments

  1. വളരെ ഭംഗിയായുള്ള വിവരണം.....

    ReplyDelete
  2. നല്ല വിവരണം ഋഷി , വിവരണത്തോടൊപ്പം തന്നെ ഫോട്ടോ ഉള്ളടുത്തെ കലക്കി

    ReplyDelete
  3. Rishi,as other blogs this is also very nice.Enjoyed thoroughly ,all the best.👏👏👍👍

    ReplyDelete
  4. Rishi, i read the whole thing in one go and thoroughly enjoyed your yaatraavivaranam. Now I have a good idea of how Khuri village and surroundings look like. Also story of the pretha village is interesting. Just reminds of how gopas left gokulam and moved to vrindavanam to spare themselves from the attack of asuras. Of course, it didn't help them. But in those days, nomadic culture was prevalent.

    Your avatharanam and bhasha are excellent, Rishi. Also ningalodu kouthukavum thonnunnu. Ume, you also have to brush up your writing skills and start writing.



    ReplyDelete
  5. ഹൃഷീ,വളരെ ഹൃദ്യമായ വിവരണം.ശരിയ്ക്കും ഖുറി ഗ്രാമത്തിൽ പോയ പ്രതീതി.ഭാഷയ്ക്ക് നല്ല ഒഴുക്ക്.

    ReplyDelete
  6. ഒരു മരുഭൂയാത്ര നടത്താൻ തോന്നിപ്പോകുന്നു.അത്‌ പോലെയല്ലേ വിവരണങ്ങളും ചിത്രങ്ങളും!??!!

    ReplyDelete
  7. നല്ല വിവരണം

    ReplyDelete
  8. നല്ല അനുഭവം. നല്ല വിവരണം. ചിത്രങ്ങളും അസ്സലായി. മണൽ മാത്രം കാണുന്ന മരുഭൂമി ചിത്രത്തിലൂടെ 'ഫോട്ടോഗ്രാഫറു'ടെ മികവ് ബോധ്യപ്പെട്ടു. :)

    ReplyDelete

Post a Comment

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം