ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം

പണ്ടു പണ്ട്, നൂറ്റാണ്ടുകൾക്കു മുമ്പ്, ഇന്നത്തെ രാജസ്ഥാന്‍ സംസ്ഥാനത്ത്, ഥാർ മരുഭൂമിയിൽ, ഒരു കുന്നിൻ മുകളിൽ ഒരു കോട്ട രൂപം കൊണ്ടു. ജനവാസ കേന്ദ്രങ്ങളിൽ നിന്നു വളരെ ഒഴിഞ്ഞുമാറിയാണ് ഈ കോട്ട സ്ഥിതി ചെയ്തിരുന്നതെങ്കിലും  പ്രസിദ്ധമായ 'സിൽക്ക് റൂട്ട്' ഈ കോട്ട വഴിയായിരുന്നു കടന്നു പോയിരുന്നത്. കിഴക്ക് തുർക്കി തൊട്ടു അറബ് രാജ്യങ്ങൾ, ഇന്ത്യാ ഉപഭൂഖണ്ഡം വഴി ചൈന വരെ വ്യാപിച്ചു കിടക്കുന്നതായിരുന്നു ആ വഴി. ഒരു കാലത്തു ലോകത്തിന്‍റെ മൊത്തം വ്യാപാരത്തിന്‍റെ സിംഹ ഭാഗവും നടന്നിരുന്നതു ഇതിലൂടെ ആയിരുന്നു.

ആ കോട്ട അങ്ങനെ അതു വഴി കടന്നു പോയിരുന്ന വ്യാപാരികൾക്കും, അവരുടെ ഒട്ടകങ്ങൾക്കും കുതിരകൾക്കും മറ്റും ഒരു വിശ്രമകേന്ദ്രമായി മാറി. മൃഗങ്ങളുടെ കുളമ്പടി ശബ്ദങ്ങള്‍ കൊണ്ടും വ്യാപരിമാരുടെ ലേലം വിളികള്‍ കൊണ്ടും എന്നും ശബ്ദമുഖരിതമായിരുന്നു അവിടം. പതുക്കെ ആ കോട്ടമതിലിനുള്ളിൽ ഒരു പട്ടണം വളർന്നു. അവിടുത്തെ വ്യാപാരികൾ ധനികരായി. അവർ തങ്ങളുടെ പ്രഭുത്വം കാണിക്കാൻ മണിമന്ദിരങ്ങൾ പണി കഴിപ്പിച്ചു. രാജാവും അവരെ ബഹുമാനിച്ചും, കൊട്ടാരത്തിൽ നല്ലൊരു പദവി നൽകിയും പോന്നു.

പക്ഷെ ഇതേ കാരണത്താൽ ഈ കോട്ട പലപ്പോഴും ആക്രമണങ്ങൾക്കും വിധേയമായി. ഇവിടെ ഭരിച്ചിരുന്നതും കീഴടക്കിയതുമായ ചക്രവർത്തികൾ അവരറിയാതെ തന്നെ ഈ പട്ടണത്തിന്‍റെ  ചരിത്രത്തിന്‍റെ  ഭാഗമായി. പതുക്കെ ഒരു വിശ്രമകേന്ദ്രം എന്നുള്ളത്തിൽ നിന്നു സൈനികരും, കോട്ടമതിലും മറ്റും ഉള്ള ഒരു യാഥാസ്ഥിതിക കോട്ടയിലേക്ക് ഇതു മാറി.

ചരിത്രപരമായി വളരെയധികം പറയാനുള്ള ഈ പട്ടണത്തിൽ, വളരെ വ്യത്യസ്തമായ രീതിയിൽ പണി കഴിപ്പിച്ച മന്ദിരങ്ങളും, വാസ്തുകലയും, വേറെങ്ങും കേട്ടിട്ടില്ലാത്ത ആചാരങ്ങളും, ജനങ്ങളുടെ ജീവിത രീതിയും നമുക്ക് കാണാൻ കഴിയും..





അതെ.. ജൈസാൽമേർ നഗരം ഏതൊരു അർത്ഥത്തിലും അറിവിന്‍റെയും കാഴ്ചകളുടെയും അക്ഷയഖനി ആണ്..

രാജസ്ഥാൻ സംസ്ഥാനത്തിന്‍റെ ഏറ്റവും പടിഞ്ഞാറു വശത്ത് ആയിട്ടാണ് , golden city എന്ന അപരനാമത്തിൽ ഈ നഗരം സ്ഥിതി ചെയ്യുന്നത്. മരുഭൂമിയും, ഏതാണ്ട് അതേ നിറത്തിൽ വരുന്ന sandstone കൊണ്ട് നിർമിച്ച കെട്ടിടങ്ങളും ചേർന്നു പട്ടണത്തിനു ലഭിച്ച ആ പേരിനെ തികച്ചും അന്വർത്ഥമാക്കുന്നു. യഥാർത്ഥത്തിൽ രാജസ്ഥാൻ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടി വരുന്ന മരുഭൂമിയും, ഒട്ടകങ്ങളുമെല്ലാം ഇവിടെയാണ് നമുക്ക് കാണാൻ സാധിക്കുക. ഏതാണ്ട് സമാന പശ്ചാത്തലത്തിൽ ചിത്രീകരിച്ചതു കൊണ്ടായിരിക്കണം, ഇവിടെയെത്തുമ്പോൾ നമുക്ക് അറബ് കഥകളായ അലിഫ് ലൈല, 1001 രാവുകൾ മുതലായ കഥകളുടെ സ്ഥലങ്ങളിലേക്ക് എത്തിപ്പെട്ട പ്രതീതി ഉളവാവുന്നത്..

ഞങ്ങൾ ജൈപുരിൽ നിന്നു രാത്രി 12നുള്ള വണ്ടിയിലാണ് ജൈസൽമേറിലേക്കു പോയത്. നല്ല തണുപ്പ് ആയതിനാൽ കനത്ത കമ്പിളി ധരിച്ചായിരുന്നു കിടപ്പ്. ആദ്യമൊക്കെ വണ്ടിയിൽ നല്ല തിരക്ക് ഉണ്ടായിരുന്നെങ്കിലും ജോധ്പൂർ കഴിഞ്ഞപ്പോൾ വണ്ടി ഏകദേശം കാലിയായി.

ജൈപുരിൽ നിന്നു ജൈസൽമേറിലേക്കുള്ള തീവണ്ടി യാത്ര ഒരിക്കലെങ്കിലും ജീവിതത്തിൽ നടത്തണമെന്ന്    ഇന്റർനെറ്റിൽ ഒരിക്കൽ വായിച്ചതായി ഓർക്കുന്നു. അജ്ഞത മൂലം ഇരു ഭാഗത്തും മണൽകൂമ്പാരങ്ങളും ഇടയിലൂടെ ട്രാക്കും ആണെന്നാണ് കരുതിയിരുന്നത്. ഉറക്കം ഉണർന്നപ്പോൾ ആ ആവേശത്തിൽ മുകളിലെ ബര്‍ത്തില്‍ നിന്നും താഴെ ഇറങ്ങിയ ഞാൻ തികച്ചും അന്തം വിട്ടു.

മണൽ തീരെയില്ലാതെ, എന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ തീരെ ഫലഭൂയിഷ്ടമല്ലെന്നു മനസ്സിലാക്കിത്തരുന്ന ഒരു ഭൂവിഭാഗത്തിലൂടെ ആയിരുന്നു യാത്ര. തികച്ചും തരിശു ഭൂമി. ചെറിയ ചില കുറ്റിച്ചെടികളും, ഉയരം കുറഞ്ഞ മരങ്ങളും, വല്ലപ്പോഴും വരുന്ന ഗ്രാമങ്ങളും, ആളുകളെക്കാൾ കൂടുതൽ ഒട്ടകങ്ങളും ഞങ്ങളൊരു മരുഭൂമിയിലെ പട്ടണത്തിലേക്കാണ് പോകുന്നതെന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. പച്ചപ്പിന്‍റെ പറുദീസായായ കേരളത്തിൽ നിന്ന് വരുന്നവർക്ക് ഇതും ഒരു അത്ഭുതക്കാഴ്ച തന്നെ. ആ നിലക്ക് നോക്കുമ്പോൾ ഈ ട്രെയിൻ യാത്രയും ചെയ്തിരിക്കേണ്ട ഒന്നായി കണക്കാക്കാം..



ഇന്ത്യ 1998ൽ അണുപരീക്ഷണം നടത്തിയ പൊഖ്‌റാൻ വഴിയാണ് ട്രെയിൻ പോകുന്നത്. വളരെ വിപുലമായ ഒരു സേനാസന്നാഹം തന്നെ ഇന്ത്യക്കു അവിടെയുണ്ട്.

ഏകദേശം 12 ആയപ്പോൾ ഞങ്ങൾ ജൈസാൽമേർ എത്തി. പശ്ചിമ റെയിൽവേയുടെ ഗതാഗതം ഇവിടെ അവസാനിക്കുന്നു. ട്രെയിൻ ഇറങ്ങുമ്പോൾ തന്നെ നമ്മളെ ആദ്യം സ്വീകരിക്കുന്നത് ത്രികൂട പർവതത്തിനു മുകളിൽ തലയുയർത്തി നിൽക്കുന്ന ജൈസാൽമേർ കോട്ട തന്നെയാണ്. ഇന്നും ജനവാസം ഉള്ള ലോകത്തിലെ തന്നെ അപൂർവ കോട്ടകളിൽ ഒന്ന്.



ഞങ്ങളെ കൊണ്ടുപോകാൻ ഹോട്ടലിലെ ജീപ്പ് വന്നിരുന്നു. ഏകദേശം 15 മിനിറ്റ് കൊണ്ട് ഞങ്ങൾ ഹോട്ടലിൽ എത്തി. Sandstone കൊണ്ടു തന്നെയാണ് ഈ ഹോട്ടലിന്‍റെയും നിർമാണം. അവയുടെ കല്ലുകൾക്കു നല്ല വലുപ്പമാണ്. അതിനാൽ ഹോട്ടലിന്‍റെ ഉള്ളിൽ ചെന്നാൽ ഒരു ഇരുളടഞ്ഞ പ്രതീതി ആണ്. റൂമിന്‍റെ ഉള്ളിൽ ആണെങ്കിൽ ഒരു ജയിലിൽ ഇട്ട പോലെയും..

വേഗം കുളിച്ചു ഞങ്ങൾ ഹോട്ടലിന്‍റെ മുകളിലെ ടെറസിലേക്കു കഴിക്കാൻ ചെന്നു. അവിടെ നിന്നുള്ള കോട്ടയുടെ ദൃശ്യം ഗംഭീരമാണ്. കഴിച്ചു കഴിഞ്ഞു ഞങ്ങൾ നെറ്റ് വഴി വാടകക്ക് സ്കൂട്ടര്‍ ബുക്ക്‌ ചെയ്ത കടയില്‍ ചെന്നു വണ്ടി മേടിച്ചു.

ഇന്നത്തെ ദിവസം വെറുതെ കറങ്ങാനാണ് ഉപയോഗിച്ചത്. ബൈക്കുകാർ പാകത്തിൽ ഒരു ജൈസാൽമേർ ടൂറിസ്റ്റ് മാപ്പും തന്നിരുന്നു.

പട്ടണത്തിന്‍റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും കാണാവുന്ന കോട്ടയ്ക്കു പറയാന്‍ നല്ലൊരു കഥ തന്നെയുണ്ട്‌. പക്ഷെ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പിടി മുറുക്കിയതോടെ കോട്ടയുടെ പ്രാധാന്യം കുറഞ്ഞു തുടങ്ങി. മാത്രമല്ല വ്യാപാരം ബോംബെ തുറമുഖം വഴി തുറന്നതും പട്ടണത്തിന്‍റെ പ്രാധാന്യത്തിനു മങ്ങലേല്‍പ്പിച്ചു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം പാകിസ്ഥാൻ ഇന്ത്യയുടെ കടുത്ത ശത്രു കൂടി ആയതോടെ സിൽക്ക് റൂട്ട് വഴിയുള്ള വ്യാപാരം തീർത്തും നിലച്ചു പോയി. അതോടെ ജൈസല്‍മേര്‍ ഗതകാല പ്രതാപങ്ങൾ അയവിറക്കിക്കൊണ്ടു നിൽക്കുന്ന ഒരു സാധാരണ പട്ടണം ആയി മാറി.

1947-ല്‍ ഇന്ത്യ സ്വതന്ത്രയായതോടെ പ്രശ്നങ്ങള്‍ വീണ്ടും തല പൊക്കി. ജൈസല്‍മേര്‍ ഇന്ത്യയുടെ കൂടെയോ അതോ പാകിസ്ഥാന്‍റെ കൂടെയോ എന്നതു തന്നെയായിരുന്നു പ്രധാന കാരണം. എന്നാല്‍ ബിക്കാനേർ, ജോധ്പൂർ, ജൈസാൽമേർ എന്നിവിടങ്ങളിലെ രാജാക്കന്മാർ ഒരു സ്വതന്ത്ര രാജ്യമായി നിലനിൽക്കണം എന്നു ആഗ്രഹിച്ചു. പക്ഷെ, പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് അലി ജിന്ന മൂന്നു പേർക്കും ഓരോ വെള്ളക്കടലാസ് കൊടുത്ത്, അവരുടെ demands മുഴുവൻ എഴുതിക്കോളാൻ പറഞ്ഞു. അതെല്ലാം നിരുപാധികം അംഗീകരിക്കാമെന്നും, അവർ പാകിസ്ഥാനിൽ ചേരണമെന്നും ജിന്ന അഭ്യർഥിച്ചു. പക്ഷെ മൂവരും അതിനു സമ്മതിച്ചില്ല. ഒരു യുദ്ധം വന്നാൽ ഞങ്ങൾ ഇന്ത്യയെ ആവും പിന്തുണക്കുകയെന്നും പക്ഷെ ഞങ്ങൾ സ്വതന്ത്രമായി നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നും അവർ ജിന്നയോട് തുറന്നു പറഞ്ഞു.

ഇതറിഞ്ഞ ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ വല്ലഭായ് പട്ടേൽ അവരെ മൂന്നു പേരെയും ദില്ലിയിലേക്കു വിളിച്ചു. രാജ്യസ്വത്തു ഒന്നും കണ്ടുകെട്ടില്ലെന്നും, അവരുടെ ഭൂമിയും പണവും ഒന്നും സർക്കാരിന് എഴുതിക്കൊടുക്കേണ്ടെന്നും ഒരു ധാരണയിലെത്തി, ഈ മൂന്നു പ്രവിശ്യകളും ഇന്ത്യയോട് ചേർന്നു. അങ്ങനെ ജൈസാൽമേർ കോട്ടയ്ക്കുള്ളിലെ കൊട്ടാരവും രാജാക്കന്മാരുടെ സ്മാരകമായ ബഡാബാഗും ഇന്നും ഒരു സ്വകാര്യ സ്വത്തായി നിലകൊള്ളുന്നു. ഇതേ കാരണത്താൽ അന്ന് ഭരിച്ചിരുന്ന രാജാവിനെ ഇവിടുത്തെ ജനങ്ങൾ ഇന്നും ദൈവതുല്യമായി കണക്കാക്കുന്നു.

പക്ഷെ, യുദ്ധങ്ങള്‍ എന്നിട്ടും ജൈസല്‍മേര്‍ പട്ടണത്തെ വെറുതെ വിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടത്തിയ 1965-ലെയും 1971-ലെയും യുദ്ധങ്ങള്‍ ഈ സ്ഥലത്തിനെ ചൊല്ലിയായിരുന്നു. 1971-ലെ പ്രസിദ്ധമായ ലോങ്കെവാല യുദ്ധത്തിനു ശേഷം ഇന്ന് ജൈസല്‍മേര്‍ പട്ടണം തികച്ചും ശാന്തമായി നില കൊള്ളുന്നു. ഇന്ത്യയിലെ മറ്റേതു  പട്ടണത്തേയും പോലെയാണ് ഇവിടം. ഒരു മനുഷ്യന് തന്‍റെ ജീവിതത്തിൽ ആവശ്യമായതെല്ലാം ഈ പട്ടണത്തിൽ ഉണ്ട്. ബാങ്കുകൾ, ATM, തുണിത്തരങ്ങൾ, വണ്ടികളുമായി ബന്ധപ്പെട്ട കടകൾ, ബേക്കറികൾ, ഹോട്ടലുകൾ തുടങ്ങി എല്ലാം. ബഹുഭൂരിഭാഗം കെട്ടിടങ്ങളും sandstone കൊണ്ടാണ് കെട്ടിയിരിക്കുന്നത് എങ്കിലും കോണ്ക്രീറ്റ് കൊണ്ടുള്ളവയും കുറവല്ല.

സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ താപനില വളരെ പെട്ടന്ന് കുറയുന്ന സ്ഥലമാണ് ഇവിടം. അതിനാല്‍ വിസ്തരിച്ചുള്ള കറക്കം വരും ദിവസങ്ങളില്‍ ആകാമെന്ന് തീരുമാനിച്ചു ഞങ്ങൾ വേഗം ഹോട്ടലിലേക്ക് തന്നെ മടങ്ങി..

ചരിത്ര പ്രധാനമായി വളരെയധികം അറിയുവാനും, സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉണ്ട് ജൈസല്‍മേര്‍ പട്ടണത്തില്‍..

 ഭാഗം 11: ഉപസംഹാരം


പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ സ്കൂട്ടറുമെടുത്തു പുറപ്പെട്ടു. തുടക്കം, കോട്ടയില്‍ നിന്നു തന്നെയാകാമെന്നു കരുതി.
                               

                                        (തുടരും....)

Comments

  1. Nice write up Rishi! Awaiting the next part

    ReplyDelete
  2. സഞ്ചാരവിവരണം നന്നായി, ഋഷി :) നല്ല മലയാളം ... ഇനിയും എഴുതൂ,ആശംസകള്‍ നേരുന്നു - അപ്പ്വേട്ടന്‍ കടമ്പൂര്‍

    ReplyDelete
  3. ഋഷി.. അസ്സലായിട്ടുണ്ട്.. ഇനിയും എഴുതു ട്ടോ..

    ReplyDelete
  4. ഋഷി.. അസ്സലായിട്ടുണ്ട്.. ഇനിയും എഴുതു ട്ടോ..

    ReplyDelete
  5. അസ്സൽ എഴുത്ത്.. ഇഷ്ടായി👌👌

    ReplyDelete
  6. mister - YouTube
    YouTube is the world's largest website for free and accurate videos on youtube to mp3 converter reviews Mister - YouTube is the world's largest website for free and accurate videos on YouTube.. YouTube. mister is the world's

    ReplyDelete

Post a Comment

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

Attack on Tiger Hills, Kargil (Part 1)